തിരുവന്തപുരം: കടയ്ക്കാവൂരിൽ ചാവടിമുക്കിൽ നടുറോഡിൽ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭർത്താവ്. കടയ്ക്കാവൂർ സ്വദേശി വിജിയെയാണ് രണ്ടാം ഭർത്താവ് അനു വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അനുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്നാണ് നാട്ടിലെത്തിയത്. ശേഷം പ്രതി ജോലി ചെയ്യുന്ന വർക്ഷോപ്പിലേക്ക് പോയി. അവിടെ എത്തിയ ശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് പ്രതി വർക്ഷോപ്പിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വിജിയുടെ തലക്കും കൈകളിലും വെട്ടുകയായിരുന്നു. വിജിയുടെ ഒരുകൈ പൂർണ്ണമായും അറ്റുപോയെന്നാണ് റിപ്പോർട്ട്. ഒരു വർഷം മുമ്പും വിജിക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.
