ബെയ്ജിങ്: ചൈനയിൽ ഞായറാഴ്ച രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഷാൻഡോങ്, സിചുവാൻ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചില നഗരങ്ങളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് ചൈന വരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടു മരണങ്ങൾകൂടി സ്ഥിരീകരിച്ചത്.
മരിച്ചവരുടെ പ്രായം, വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. നവംബർ 20നാണ് ചൈനയിൽ ആറുമാസത്തിനിടെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് നിരക്ക് ഇപ്പോഴും ഉയർന്നു തന്നെയാണ്.
ചൈനയിലെ കർശന കോവിഡ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ് നിയന്ത്രണം പിൻവലിക്കണമെന്നും പ്രസിഡന്റ് ഷി ജിൻപിങ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാങ്ഹായ്, ബെയ്ജിങ് അടക്കമുള്ള നഗരങ്ങളിലെ ആളുകൾ തെരുവിലിറങ്ങിയത്. സിൻജ്യങ് മേഖലയിലെ ഉറുംകിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ലോക്ഡൗൺ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.