ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി (NEET- PG) ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീംകോടതി നിർദേശം. ജൂൺ 15ന് നടക്കാനിരിക്കുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്താൻ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബഞ്ചാണ് നിർദേശം നൽകിയത്. നീറ്റ് പരീക്ഷ രണ്ട് ഷിഫ്റ്റുകളായി നടത്തണമെന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ മതിയായ കേന്ദ്രങ്ങളില്ലെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ വാദിച്ചെങ്കിലും സുപ്രീംകോടതി മതിയായ കേന്ദ്രങ്ങൾ കണ്ടെത്താൻ നിർദ്ദേശിക്കുകയായിരുന്നു. മാത്രമല്ല പരീക്ഷ സുതാര്യതയോടെയും നീതിയുക്തമായും നടത്തണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി.
രണ്ടു ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തുമ്പോള്‍ അതിന് ഏക സ്വഭാവം ഉണ്ടാവില്ല. രണ്ടു ചോദ്യപ്പേപ്പറുകള്‍ ഒരേപോലെ ബുദ്ധിമുട്ടേറിയതോ എളുപ്പമോ ആണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ബി ആര് ഗവായി, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ നടത്തുന്നതില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കണമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് കോടതി ആവശ്യപ്പെട്ടു.