തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരെയുമാണു സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.
കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ തസ്തിക കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫിസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3, കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെന്റസ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.
തലശ്ശേരിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച്; 22 തസ്തികകള്‍ തലശ്ശേരി കോടതി സമുച്ചയത്തിന്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷനൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർവിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്റെ സിവിൽ/ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫിസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.
