പത്തനംതിട്ട: തിരുവല്ല ആസ്ഥാനമായ നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ഉടമ എന്‍. എം രാജുവും കുടുംബവും അറസ്റ്റിൽ. 20 ൽ അധികം കേസുകൾ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരള കോൺഗ്രസ് (എം ) മുൻ ജില്ലാ പ്രസിഡന്റ് ആണ് എൻ. എം. രാജു.
എൻ. എം. രാജു, ഭാര്യ ഗ്രേസ് രാജു, മക്കൾ അലൻ ജോർജ്, ആൻസൺ ജോർജ് എന്നിവരാണ് അറസ്റ്റിൽ ആയത്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിന് സംസ്ഥാനത്ത് 152 ശാഖകൾ ഉണ്ട്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപവും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി സ്ഥാപനം പ്രതിസന്ധിയിൽ ആണ്.
കാലാവധി പൂർത്തിയായിട്ടും ആളുകൾക്ക് നിക്ഷേപം തിരികെ നൽകിയില്ല. തിരുവല്ല, പുളിക്കിഴ് സ്റ്റേഷനുകളിൽ ആയി നിക്ഷേപ തട്ടിപ്പിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബഡ്സ് ആക്റ്റ് ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആർ. വസ്തുവകകൾ വിറ്റു മുഴുവൻ പേർക്കും പണം തിരികെ നൽകുമെന്നാണ് സ്ഥാപന ഉടമയുടെ വിശദീകരണം. പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായി വരുന്നുണ്ട്.