പാലക്കാട്‌ ഡിവിഷനിൽ കഴിഞ്ഞവർഷം ട്രാക്കിൽ മരിച്ചത്‌ 541 പേർ; അടിയന്തര നടപടിക്ക്‌ റെയിൽവേ

news image
Jan 31, 2024, 5:42 am GMT+0000 payyolionline.in
കോഴിക്കോട്‌: റെയിൽവേ ട്രാക്കുകൾ മറികടന്നുള്ള പൊതുയാത്രാമാർഗങ്ങൾ അടച്ചുകെട്ടുന്നതിന്‌ വിശദീകരണവുമായി ദക്ഷിണ റെയിൽവേ. പാലക്കാട് ഡിവിഷന്‌ കീഴിൽ റെയിൽവേ ട്രാക്കിലെ അപകട മരണങ്ങൾ ക്രമാതീതമായി വർധിക്കുന്നതാണ്‌ അടിയന്തര നടപടിക്ക്‌ കാരണമെന്ന്‌ റെയിൽവേ വ്യക്തമാക്കുന്നു. റെയിൽപ്പാളങ്ങളിൽ മനുഷ്യരും കന്നുകാലികളും അപകടത്തിൽപ്പെടുന്നത്‌ വർധിച്ചതായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു. 2021-ൽ ഡിവിഷനിൽ 292 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിടത്ത്‌ 2022-ൽ 494 ഉം 2023-ൽ 541 ഉം ആയി ഉയർന്നു. 2024 ജനുവരിയിൽമാത്രം 28 മരണങ്ങളുണ്ടായി.

റെയിൽവേ ട്രാക്കിലൂടെയുള്ള അശ്രദ്ധ യാത്രയാണ്‌ അപകടങ്ങൾക്ക്‌ പ്രധാന കാരണം. 2021-ൽ 171 മരണങ്ങൾ ഇത്തരത്തിൽ സംഭവിച്ചതാണ്‌. 2022-ൽ ഇത്‌ 245 ഉം 2023-ൽ 268 ഉം ആയി. ആത്മഹത്യക്ക്‌ റെയിൽപ്പാളങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവണതയും വർധിക്കുന്നു. 2021-ൽ 44-പേർ ആത്മഹത്യ ചെയ്‌തത്‌ 2022-ൽ 63-ഉം 2023-ൽ 67-ഉം ആയി. കന്നുകാലികൾ റെയിൽവേ ട്രാക്കുകളിൽ അലക്ഷ്യമായി മേയാനെത്തുന്നതും അപകടങ്ങൾക്ക്‌ കാരണമാകുന്നു. കന്നുകാലികൾ ട്രാക്കിൽ കടന്നതിന്റെ ഭാഗമായി പാസഞ്ചർ ട്രെയിൻ പാളം തെറ്റിയിരുന്നു.

 

പുതുവത്സര ദിനത്തിൽ വെള്ളയിൽ റെയിൽവേ ട്രാക്കിൽ ബൈക്കുമായി പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ്‌ ട്രെയിനിടിച്ച്‌ മരിച്ചിരുന്നു. തുടർന്ന്‌ ഈ ഭാഗങ്ങളിലെ റെയിൽവേ ട്രാക്കിനോട്‌ ചേർന്നുള്ള വഴികളെല്ലാം റെയിൽവേ ഇരുമ്പ്‌  ഷീറ്റുകൾ ഉപയോഗിച്ച്‌ മറച്ചു. ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe