ന്യൂഡൽഹി: പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന മതി. ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ചു.
പാസ്പോർട്ട് അപേക്ഷ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. പുനർ വിവാഹത്തെ തുടർന്ന് ഭാര്യയുടെയോ ഭർത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതി. അതേസമയം പാസ്‌പോർട്ടിൽനിന്ന് ദമ്പതികളിൽ ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കിൽ മരണ സർട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാക്കണം. പാസ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം (ജെ) ആയി പാസ്പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതി.
അനുബന്ധം (ജെ) പ്രകാരം അപേക്ഷിക്കുമ്പോൾ ദമ്പതികൾ പേരുകൾ, വിലാസം, വൈവാഹിക നില എന്നിവ സൂചിപ്പിക്കണമെന്ന് നിർദേശമുണ്ട്. ദമ്പതികളായി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും വേണം. ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോയും തിരിച്ചറിയൽ വിശദാംശങ്ങളും ഉൾപ്പെടെ ഡിക്ളറേഷൻ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.