പിഎഫ് പെൻഷൻ കേസില്‍ ജീവനക്കാർക്ക് ആശ്വാസം; സമയപരിധിയിൽ ഇളവ്, 1.16 ശതമാനം വിഹിതം നൽകണമെന്ന നിർദ്ദേശം റദ്ദാക്കി

news image
Nov 4, 2022, 5:50 am GMT+0000 payyolionline.in

ദില്ലി: പിഎഫ് പെൻഷൻ കേസിൽ  ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്‍കി.  പദ്ധതിയിൽ ചേരാൻ നാല് മാസം കൂടിയാണ് സമയം  നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് അനുസരിച്ച് പെൻഷന്‍ എന്ന കാര്യത്തിൽ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നല്‍കണം എന്ന നിർദ്ദേശവും റദ്ദാക്കി.

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി,  കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ  ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ്  സുപ്രീംകോടതി  പരിഗണിച്ചത്. ആറ് ദിവസമാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. പ്ലോയ്മെന്റ് പെൻഷൻ സ്കീമീൽ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം. പിഎഫിൽ നിന്ന് പെൻഷൻ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവർക്ക് യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ അവസരം കിട്ടി. പെൻഷൻ പദ്ധതിയിൽ ചേരുന്നതിന് സമയ പരിധി ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അവസാനത്തെ  60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെൻഷൻ കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെൻഷൻ നൽകിയാൽ പിഫ് ഫണ്ട് ഇല്ലാതെയാകുമെന്നാണ് കേന്ദ്രസർക്കാർ വാദം. പെൻഷൻ ഫണ്ട് വ്യവസ്ഥകളിലെ ഭേദഗതി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണെന്നും ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ വാദിച്ചു. പെൻഷൻ കണക്കാക്കുന്നതിന് അവസാന 12 മാസത്തിനു പകരം അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയത് ശമ്പളക്കുറവ് പ്രതിഫലിക്കാതെയിരിക്കാനാണ്. പിഫ് ഫണ്ട് പദ്ധതിയിലും പെൻഷൻ പദ്ധതിയിലും നിക്ഷേപം രണ്ടായി കാണണം, പി എഫ് ഫണ്ട് ബാങ്കുകളുടെ നിക്ഷേപ സ്വഭാവമുള്ള സംവിധാനമാണ്. എന്നാൽ പെൻഷൻ ഫണ്ട് സർക്കാരിന്റെ ക്ഷേമ പദ്ധതിയാണ്. പിഎഫ് ഫണ്ടിന്റെ പ്രവർത്തനം മോശമായ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും പതിനാറ്  ലക്ഷം കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നും കേന്ദ്രം വാദിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe