തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിച്ച് ഇൻഡ്യ സഖ്യത്തിനും രാഹുൽ ഗാന്ധിക്കും എതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടന പ്രസംഗത്തിലാണ് മോദിയുടെ കുത്തുവാക്കുകൾ.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൻഡ്യ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’ എന്ന് മോദി പറഞ്ഞു.
അദാനി തങ്ങളുടെ പങ്കാളിയെന്ന മന്ത്രി വാസവന്റെ പ്രസ്താവനയും മോദി പരിഹസിച്ചു. തുറമുഖ വകുപ്പ് മന്ത്രി പ്രസംഗിച്ചപ്പോൾ സർക്കാറിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സർക്കാറിന്റെ മന്ത്രിയാണ് അത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.