കൊച്ചി: കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി. പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ് ഇവർ. കോസ്റ്റൽ പൊലീസ്, ഞാറയ്ക്കൽ പൊലീസ്, വൈപ്പിൻ ഫയർ ഫോഴ്സ് തുടങ്ങിയവർ കടലിൽ തിരച്ചിൽ നടത്തുകയാണ്.
വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരിൽനിന്ന് കാറിലാണ് ഇവർ കൊച്ചിയിലെത്തിയതെന്നാണ് വിവരം. 12 മണിയോടെ ബീച്ചിലെത്തിയ ഒമ്പതംഗ സംഘം നീന്താനായി കടലിൽ ഇറങ്ങി. തുടർന്ന് 2 പേരെ കാണാതാവുകയായിരുന്നു. സംഘത്തിലെ എട്ടുപേർ യെമൻ സ്വദേശികളും ഒരാൾ സുഡാൻ പൗരനുമാണ്.
കടലിൽ ഇറങ്ങരുതെന്ന് ആവർത്തിച്ചു പറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഭാഷാപ്രശ്നമുള്ളതിനാൽ നാട്ടുകാർ പറഞ്ഞത് എന്താണെന്ന് കുട്ടികൾക്ക് മനസിലായില്ല എന്നാണ് കരുതുന്നത്. ഈ കടൽത്തീരത്ത് ലൈഫ് ഗാർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാർ പറയുന്നുണ്ട്. ഏറെ അപകടം പിടിച്ച ഈ ബീച്ചിൽ കുളിക്കാനിറങ്ങി മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കടൽ ഇപ്പോൾ ഏറെ പ്രക്ഷുബ്ധമാണ്. കൂറ്റൻ തിരമാലകളാണ് അടിച്ചുകൊണ്ടിരിക്കുന്നതും.