തിരുവനന്തപുരം : സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങൾക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമർശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകൾക്കും ദീർഘദൂര യാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാകുമെന്നുമാണ് പൊതുജനാഭിപ്രായം. ഉത്തരവ് കോടതി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ എല്ലാ പൊതു ഇടങ്ങളിലും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനങ്ങൾ പറയുന്നു.
പൊതുജനങ്ങൾക്ക് അനുമതിയില്ലെന്ന് ഉത്തരവ്
സംസ്ഥാനത്തെ സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ പൊതുജനങ്ങൾക്ക് അനുമതിയില്ലെന്നും ഉപയോഗം ഉപഭോക്താക്കൾക്ക് മാത്രമായി ചുരുക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പൊതുജനങ്ങൾക്ക് ശുചിമുറി തുറന്ന് നൽകാൻ പമ്പ് ഉടമകളെ നിർബന്ധിക്കരുതെന്ന് കോടതി സംസ്ഥാന സർക്കാരിനും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും നിർദ്ദേശം നൽകി. പെട്രോൾ പമ്പ് ഉടമകളുടെ ഹർജിയിലാണ് സ്വച്ഛ് ഭാരത് മിഷന്റെ മാർഗനിർദ്ദേശങ്ങൾ പെട്രോൾ പമ്പുകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നടപ്പാക്കാനികില്ലെന്ന് വിലയിരുത്തുന്ന ഇടക്കാല ഉത്തരവ്.