ന്യൂഡൽഹി: സംസ്ഥാനത്ത് പുതിയ വൈദ്യുത വാഹന നിയമം അവതരിപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. പുതിയ നയം നിലവിൽ വരുന്നതോടെ പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളും ഡീസൽ, സി.എൻ.ജി ഓട്ടോറിക്ഷകളും നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇത് വൈദ്യുത വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ വായുമലിനീകരണം കുറക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് അവതരിപ്പിച്ചതാണെന്ന് സർക്കാർ അറിയിച്ചു.
2026 ഓഗസ്റ്റ് 15 മുതൽ ഫോസിൽ ഇന്ധനം (പെട്രോൾ, ഡീസൽ,സി.എൻ.ജി) ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. പുതിയ നയത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമല്ല, സ്വകാര്യ കാറുകൾക്കും നിയന്ത്രണ നിർദ്ദേശങ്ങളുണ്ട്. രണ്ട് കാറുകളുടെ ഉടമ മൂന്നാമതൊരു വാഹനം കൂടി വാങ്ങണമെങ്കിൽ അത് വൈദ്യുത വാഹനമായിരിക്കണമെന്ന് പുതിയ നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെ ഈ നിർദ്ദേശവും ഡൽഹി നിവാസികൾ പാലിക്കേണ്ടി വരും.
പത്ത് വർഷത്തിലധികം പഴക്കമുള്ള എല്ലാ സി.എൻ.ജി ഓട്ടോറിക്ഷകളും വൈദ്യുതിയിലേക്ക് മാറ്റേണ്ടിവരും. അതായത് ഇനി മുതൽ അത്തരം പഴയ ഓട്ടോകളിൽ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമുള്ള ഇ.വി കൺവേർഷൻ കിറ്റ് ഘടിപ്പിക്കേണ്ടിവരും. ഇത് ചരക്ക് വാഹനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കും ബാധകമാണെന്ന് പുതിയ നിയമത്തിൽ പരാമർശിക്കുന്നുണ്ട്.
പുതിയ നയം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പല വെല്ലുവിളികളും നേരിടുമെന്ന് വിദഗ്‌ധർ പറഞ്ഞു. സംസ്ഥാനത്ത് കൂടുതലായും ഡൽഹിയിൽ മാത്രം രജിസ്റ്റർ ചെയ്ത വാഹനങ്ങളല്ല. മറിച്ച് സമീപ നഗരങ്ങളായ നോയ്‌ഡ, ഫരീദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹങ്ങളും പ്രദേശത്തുണ്ട്. ഈ വാഹങ്ങൾക്ക് ഡൽഹിയിലെ നിയന്ത്രങ്ങൾ പാലിക്കേണ്ടി വരില്ല. സമീപ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തികൊണ്ട് മാത്രമേ ഈ നയം പൂർണമായും നടപ്പിലാക്കാനാകു.
2025 ഓഗസ്റ്റ് 15 മുതൽ പുതിയ സി.എൻ.ജി ഓട്ടോകളുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാനും ഡൽഹി സർക്കാരിന്റെ പുതിയ നയം അനുശാസിക്കുന്നുണ്ട്. കൂടാതെ നിലവിലെ സി.എൻ.ജി ഓട്ടോകളും പുതുക്കി നൽകില്ല. ഇതോടെ ഡൽഹിയിൽ വൈദ്യുത ഓട്ടോകൾക്ക് മാത്രമാകും അനുമതി. ഡൽഹിയിലെ പൊതുഗതാഗത സംവിധാനങ്ങളായ ഡൽഹി ട്രാൻസ്‌പോർട് കോർപറേഷനും (ഡി.ടി.സി) ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റവും (ഡി.ഐ.എം.ടി.എസ്) വാഹങ്ങൾ വൈദ്യുതീകരിക്കുന്നതിന്റെ പാതയിലാണ്.
