പെൻഷൻ ലഭിച്ചില്ല; ചക്കിട്ടപാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതി

news image
Jan 24, 2024, 12:22 pm GMT+0000 payyolionline.in

കോഴിക്കോട്: പെൻഷൻ ലഭിക്കാത്തതി​െൻറ പേരിൽ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസി​െൻറ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ല കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജോസഫി​െൻറ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് കലക്ട്രേറ്റിൽ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ച് പ്രതി​ഷേധിച്ചു.

കലക്ട്രേറ്റിന് മുന്നിൽ ജോസഫി​െൻറ മൃതദേഹം വെച്ച് യു.ഡി.എഫ് പ്രതിഷേധിച്ചു. ജോസഫി​െൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട് വെച്ച് നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. എം.കെ. രാഘവൻ എം.പി, ലീഗ് ജില്ല പ്രസിഡൻറ് എം.എ. റസാഖ്, ഡി.സി.സി പ്രസിഡൻറ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. അതിനിടെ, ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടിൽ എത്തിച്ചു.

കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത്‌ ഓഫീസിൽ കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe