കൊടകര: പേരാമ്പ്രയില്‍ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാര്‍ഡില്‍ തീപിടിത്തം. ചെറുകുന്ന് റോഡരികിലുള്ള യാര്‍ഡില്‍ പഴയ ബിറ്റുമിന്‍ സ്റ്റോറേജ് ടാങ്ക്, ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷ പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിലൂടെയാണ് തീയണച്ചത്. സ്റ്റോറേജ് ടാങ്കില്‍ ടാർ ആയിരുന്നതിനാല്‍ വെള്ളം ഉപയോഗിച്ച് തീയണക്കാനായില്ല.
തുടര്‍ന്ന് 500 ലിറ്ററോളം ഫോം ഉപയോഗിച്ചാണ് തീയണച്ചത്. കനത്ത പുക കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. തീയണക്കാനുള്ള വെള്ളം അപ്പോളോ ടയര്‍ കമ്പനിയില്‍നിന്ന് ലഭിച്ചത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആളപായം ഉണ്ടായില്ല. ചാലക്കുടി, പുതുക്കാട് അഗ്നിരക്ഷനിലയങ്ങളില് നിന്നായി മൂന്നു യൂനിറ്റ് എത്തിയാണ് തീയണച്ചത്. ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പി.ജി. ദിലീപ് കുമാര്‍, അസി. സ്റ്റേഷന് ഓഫിസര്‍ ടി. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.