അഹമ്മദാബാദ്: രാജ്യത്തെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച വിമാനാപകടമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെയുണ്ടായത്. അഹമദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് മിനിറ്റുകൾക്കകം തകർന്നുവീണത്. വിദേശ പൗരന്മാർ ഉൾപ്പെടെ 232 യാത്രക്കാരും 10 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. 625 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച വിമാനം ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഒരു ഭാഗത്തേക്ക് വീണത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന നിരവധി വിദ്യാർഥികളും മരിച്ച സാഹചര്യത്തിൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയാണ് അധികൃതർ നൽകുന്നത്.
ബ്ലാക് ബോക്സ് കണ്ടെത്തി
വിമാനപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് വിമാനം തകർന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. പൈലറ്റിൻ്റെ അവസാന സംഭാഷണം നിർണായകമാകും. സാങ്കേതിക തകരാർ, മനുഷ്യ പിഴവ്, പക്ഷികൾ വന്നിടിക്കാനുള്ള സാഹചര്യം, ടേക്ക് ഓഫിലെ പിഴവ് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. വിമാനപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് ബ്ലാക് ബോക്സ് നിർണായകമാണ്. തകർന്ന എയർ ഇന്ത്യ വിമാനത്തിൻ്റെ ഒരു ബ്ലാക് ബോക്സ് കണ്ടെത്തി. വിമാനത്തിൻ്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് ആണ് കണ്ടെത്തിയത്.
30 ദിവസത്തിനകം പ്രാഥമിക വിവരങ്ങൾ
അപകടത്തിൽപ്പെടുന്ന വിമാനങ്ങളുടെ ബ്ലാക് ബോക്സുകൾ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അല്ലെങ്കിൽ ഫോറൻസിക് ലാബോറട്ടറികളിലേക്ക് കൈമാറും. തകർന്ന എയർ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക് ബോക്സിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചു. ബ്ലാക് ബോക്സിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിന് സാധാരണമായി വേണ്ടിവരിക രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസമാണ്. ബ്ലാക് ബോക്സിന് തകരാർ (ശക്തമായ ആഘാതം, അഗ്നിബാധ) സംഭവിച്ചെങ്കിൽ ഈ തകരാറുകൾ പരിഹരിച്ച ശേഷമാകും വിവരങ്ങൾ ശേഖരിക്കാൻ ആരംഭിക്കുക. ഇതോടെ വിവരങ്ങൾ അറിയാനുള്ള സാധ്യത ദിവസങ്ങളോളം നീളും. 30 ദിവസത്തിനകം പ്രാഥമിക വിവരങ്ങൾ കൈമാറണമെന്നാണ് ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിർദേശിക്കുന്നത്. വിശദമായ വിവരങ്ങൾ നൽകാൻ ഇതിലും കൂടുതൽ സമയം ആവശ്യമാണ്.
മുഴുവൻ വിവരങ്ങൾക്കായി മാസങ്ങൾ കാത്തിരിക്കണം
ബ്ലാക് ബോക്സിനെ ഡേറ്റ എക്സ്ട്രാക്ട് ചെയ്യാൻ താരതമ്യേനെ എളുപ്പമാണെങ്കിലും എല്ലാ വിവരങ്ങളും കൂട്ടിയിണക്കി വിവരങ്ങൾ സമഗ്രമാക്കുന്നതിന് സമയമെടുക്കും. അന്തിമഫലം ലഭ്യമാക്കാൻ 12 മുതൽ 24 മാസം വരെ വേണ്ടിവരുന്നത് സ്വാഭാവികമാണ്. പുതിയ തലമുറയിലെ ഇന്നത്തെ വിമാനങ്ങൾ സെക്കൻ്റിൽ ആയിരക്കണക്കിന് വിവരങ്ങളാണ് ബ്ലാക് ബോക്സിലേക്ക് കൈമാറുന്നത്. ഇവ സംയോജിപ്പിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. ഇതാണ് ഈ കാലതാമസ്സത്തിന് കാരണാമാകുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) വ്യക്തമാക്കുന്നുണ്ട്.