ന്യൂഡൽഹി: 2022 സെപ്റ്റംബറിൽ ഏർപ്പെടുത്തിയിരുന്ന പൊടിയരി കയറ്റുമതി നിരോധനം സർക്കാർ പിൻവലിച്ചു. രാജ്യത്ത് സാധനങ്ങളുടെ സംഭരണം വർധിച്ചതിനെ തുടർന്ന് കയറ്റുമതി അനുവദിക്കണന്ന് കയറ്റുമതിക്കാർ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഗോഡൗണുകളിൽ ആവശ്യത്തിന് അരി സ്റ്റോക്കുള്ളതും ചില്ലറ വിൽപ്പന വിലകൾ നിയന്ത്രിതമായിരിക്കുന്നതിനും പിന്നാലെയാണ് കയറ്റുമതി നിയന്ത്രണം നീക്കിയത്.
കഴിഞ്ഞ വർഷം ബസ്മതി അരിയുടെ വിദേശ കയറ്റുമതിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില (MEP) ടണ്ണിന് 490 യു.എസ് ഡോളറായിരുന്നു. ഈ നിയമം സർക്കാർ നീക്കം ചെയ്യുകയും ഈ ഇനത്തിന്റെ കയറ്റുമതിക്കുള്ള സമ്പൂർണ നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു.
പൊടി അരി കയറ്റുമതിയെ സ്വതന്ത്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ഇന്ത്യയിലെ സെൻട്രൽ പൂൾ സ്റ്റോക്കുകൾ കുറക്കാൻ ഇത് സഹായകമാകും. കൂടാതെ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ധാന്യം സുരക്ഷിതമാക്കാൻ സഹായിക്കുകയും എത്തനോൾ ഉൽപാദകരെ പിന്തുണക്കുകയും ചെയ്യും.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഭക്ഷ്യധാന്യ വിതരണ ശൃംഖലയിൽ വന്ന തടസങ്ങൾ പരിഗണിച്ചാണ് 2022 ൽ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ 36.9 ദശലക്ഷം ടൺ (എം.ടി) അരി സ്റ്റോക്കുണ്ട്. മില്ലർമാരിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും (എഫ്.സി.ഐ) ഏജൻസികൾക്കും ലഭിക്കേണ്ട 31 മെട്രിക് ടൺ ഒഴികെയാണ് ഇത്.
കയറ്റുമതിക്ക് നിയന്ത്രണം നിലനിന്നിരുന്നെങ്കിലും ചില രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരം കയറ്റുമതി ചെയ്യാൻ സർക്കാർ അനുവദിച്ചിരുന്നു. 2023-24 ൽ ഗാംബിയ, ബെനിൻ, സെനഗൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 194.58 മില്യൺ യു.എസ് ഡോളറിന്റെ പൊടിയരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2022-23 ൽ ഇത് 983.46 മില്യൺ യു.എസ് ഡോളറും 2021-22 ൽ 1.13 ബില്യൺ യു.എസ് ഡോളറുമായിരുന്നു