തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ നിന്നും വാടിക്കൽ പള്ളിയിലേക്കുള്ള ഇടവഴിയിലാകെ കത്തിച്ച പാർസൽ ഭക്ഷണാവശിഷ്ടങ്ങൾ കൂടുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് പൊതുവഴി തീർത്തും മലിനമായ നിലയിൽ കാണപ്പെട്ടത്.
ഭക്ഷണം പൊതിഞ്ഞെത്തിച്ച ചെറിയ അലൂമിനിയം കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് ഫോയിലുകൾ, ഹൻസ്, പാൻ പരാഗ്, തുടങ്ങിയ നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ, ഒഴിഞ്ഞ മദ്യക്കുപ്പികൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ കൂട്ടിയിട്ട് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ എന്നിവയാണ് വഴിയോരത്ത് കണ്ടെത്തിയത്. പാതി കത്തിയ ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നും ദുർഗ്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.
സമീപത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ഇവ വഴിയരികിലിട്ട് കത്തിക്കുന്നതെന്ന് വിവരം ലഭിച്ചതോടെ തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇവരെ വിളിച്ചു വരുത്തി സ്ഥലം ശുചിയാക്കാൻ നിർദ്ദേശിച്ചതായി നഗരസഭ ക്ലീൻ സിറ്റി മാനേജർ, സി. സുരേഷ് കുമാറും ഹെൽത്ത് ഇൻസ്പക്ടർ അനിൽകുമാർ വിലങ്ങിലും പറഞ്ഞു. വാസയോഗ്യമല്ലാത്ത പഴയ വീട്ടിൽ ഒട്ടേറെ അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ചതിന് ഉടമക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.
