പാലക്കാട്: പൊലീസുകാരെന്ന വ്യാജേന ട്രെയിൻ യാത്രികരിൽനിന്ന് 25 ലക്ഷം രൂപ കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ. പൊൽപ്പുള്ളി സ്വദേശി രജിത് (28), കൊടുമ്പ് ഇരട്ടിയാൽ സ്വദേശി രാജീവ് (34), നല്ലേപ്പിള്ളി വടക്കേത്തറ ഉന്നതിയിൽ സതീഷ് (36), ഇരട്ടക്കുളം അജീഷ് (36) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കർ, പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ എന്നിവരിൽ നിന്നാണ് പണം കവർന്നത്. വ്യാപാരാവശ്യത്തിനായി സ്വർണം വിറ്റ് കിട്ടിയ പണവുമായി മടങ്ങും വഴിയാണ് പണം തട്ടിയെടുത്തത്. വ്യാപാരികളെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലിറക്കിയ ശേഷം കാറിൽ കയറ്റി മർദിച്ച് പണം കവർന്ന ശേഷം കനാൽപിരിവിൽ ദേശീയപാതയോരത്ത് തള്ളിയിട്ട ശേഷം രക്ഷപ്പെട്ടു.
ജില്ല പൊലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി. രാജേഷ് കുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്ഐമാരായ എച്ച്. ഹർഷാദ്, എ. അജാസുദ്ദീൻ, എം.ബി. അരുൾ, എഎസ്ഐ പി.എച്ച്. നൗഷാദ്, സീനിയർ സി.പി.ഒമാരായ ജയപ്രകാശ്, ആർ. രഘു, സി. ജയപ്രകാശ്, ആർ. രാജിദ്, എച്ച്. ഷാജഹാൻ എന്നിവർക്കൊപ്പം ജില്ല ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.