പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. തിരുവനന്തപുരത്തുള്ള ഫോർട്ട് ഹൈസ്കൂളാണ് പോക്സോ കേസിലെ പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുപ്പിച്ചത്.
ഏപ്രിൽ 24 നാണ് കോവളത്ത് പതിനഞ്ച് വയസുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരിച്ചു എന്ന പരാതിയിൽ മുകേഷ് എം നായർക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്. കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പെൺകുട്ടി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കോവളം പൊലീസാണ് കേസെടുത്തത്.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു റീൽസ് ചിത്രീകരണം നടന്നത്. മുകേഷ് എം നായരായിരുന്നു ഇതിൽ അഭിനയിച്ചത്. പെൺകുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്.