തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ യുട്യൂബറെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് നിർദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എയ്ഡഡ് സ്കൂളായതിനാൽ നടപടി സ്വീകരിക്കാൻ സ്കൂൾ മാനേജർക്ക് നിർദേശം നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ സർക്കാർ നേരിട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവം നടന്ന ഫോർട്ട് സ്കൂളിലെ പ്രധാനാധ്യാപകനും അധ്യാപകർക്കും വിവാദ യുട്യൂബറുടെ കേസ് അറിയില്ലെന്ന് പറയുന്നത് ശരിയല്ല. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ട്. ഇത്തരക്കാരെ സ്കൂളുകളിൽ നടക്കുന്ന ഒരു പൊതുപരിപാടിയിലും ഉൾപ്പെടുത്തരുത്. പ്രധാനാധ്യാപകൻ തന്നെ വന്നുകണ്ട് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അതിന്മേലാണ് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. പോക്സോ കേസിൽപെട്ട അധ്യാപകരുൾപ്പെടെ 12 പേരെയാണ് പിരിച്ചുവിട്ടത്.
70 കേസുകൾ അന്വേഷണ പുരോഗതിയിലാണ്. അത്തരത്തിൽ കർശന നിലപാടുമായി വകുപ്പ് മുന്നോട്ടുപോകുമ്പോൾ ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലാത്തതാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത, പെൺകുട്ടിയെ അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്ന പരാതിയിൽ കോവളം പൊലീസ് ഫയൽ ചെയ്ത കേസിൽ ഒന്നാം പ്രതിയായ മുകേഷ് നായരാണ് ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തിയ സന്നദ്ധ സംഘടനയാണ് യുട്യൂബറെ ക്ഷണിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചിരുന്നു.
പിഴവ് സംഭവിച്ചതായി റിപ്പോർട്ട്
പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിലേക്ക് ക്ഷണിച്ച സംഭവത്തിൽ സ്കൂളിന് ഗുരുതര പിഴവ് സംഭവിച്ചതായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു സന്നദ്ധ സംഘടനയാണ് പ്രതിയെ പരിപാടിയിലേക്ക് ക്ഷണിച്ചതെങ്കിലും ഉത്തരവാദിത്തത്തിൽ നിന്ന് സ്കൂൾ അധികൃതർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.