പ്രണയത്തിൽ നിന്നും പിന്മാറി; വീട് അടിച്ച് തകർത്ത കാമുകനെയും കൂട്ടാളികളെയും തിരുവല്ലയിൽ പൊലീസ് കൈയോടെ പിടികൂടി

news image
Oct 6, 2023, 5:13 pm GMT+0000 payyolionline.in

തിരുവല്ല: പ്രണയത്തിൽനിന്നും പിന്മാറിയ പകയിൽ തിരുവല്ലയിലെ നിരണത്ത് യുവതിയുടെ വീട് അടിച്ച് തകർത്ത സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ കാമുകൻ അടക്കം മൂന്നുപേരെ പുളിക്കീഴ് പൊലീസ് കൈയോടെ പിടികൂടി. കാപ്പ കേസ് പ്രതിയും കാമുകനുമായ ചങ്ങനാശ്ശേരി നാലുകോടി കൊല്ലാപുരം ചെമ്മുകത്ത് വീട്ടിൽ പ്രണവ് സുരേഷ് (22), തിരുവല്ല മുത്തൂർ പള്ളിക്കാമറ്റം വീട്ടിൽ ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ മാടമുക്ക് ചിറയപറമ്പിൽ വീട്ടിൽ സി. ജിതിൻ (19) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ അഞ്ചുവർഷക്കാലമായി പ്രണവ് യുവതിയുമായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രണവിന്റെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തിൽനിന്നും പിന്മാറി.

ഇതിന്റെ വൈരാഗ്യത്തിൽ നിരണം കൊമ്പങ്കേരിയിലെ യുവതിയുടെ വീട്ടിലെത്തിയ പ്രണവും സംഘവും മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും അടിച്ചു തകർത്തു. മുൻ വാതിൽ തകർത്ത് അകത്തു കയറിയ പ്രതികൾ യുവതിയുടെ സഹോദരൻ അടക്കമുള്ളവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.

തുടർന്ന് സ്ഥലത്തുനിന്നും പോയ പ്രതികൾ അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വെല്ലുവിളിയുമായി എത്തി. ഈ സമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം മൂവരെയും ബലംപ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷും രണ്ടാംപ്രതി ജിതിനും ചങ്ങനാശ്ശേരി, മാന്നാർ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമ കേസുകളിലും അടിപിടി കേസുകളിലും മാല പൊട്ടിക്കൽ കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe