‘പ്രധാന അഭിനേതാക്കൾക്ക് 30 കോടി കൊടുക്കുന്നവരുണ്ട്, എനിക്ക് ആകെ ചിലവായത് ഒന്നരക്കോടി’

news image
Oct 3, 2022, 10:09 am GMT+0000 payyolionline.in

റിലീസ് ചെയ്ത് ഒരുമാസം പിന്നിടാൻ ഒരുങ്ങുമ്പോഴും തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ് വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വീകരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്നും ഇതിലും ശക്തമായ സിനിമയുമായി വീണ്ടുമെത്തുവാൻ ഏരവരുടെയും സ്നേഹം എന്നും ഉണ്ടാകണമെന്നും സംവിധായകൻ വിനയൻ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.മലയാളത്തിലുണ്ടായ ചരിത്ര സിനിമകളുടെ ബജറ്റിന്റെ അടുത്തുപോലും ഈ സിനിമയുടെ ബജറ്റ് വരുന്നില്ലെന്നും പ്രധാന അഭിനേതാക്കൾക്കാല്ലാം കൂടി ഒന്നരക്കോടിയാണ് ശമ്പളമായി നൽകിയതെന്നും വിനയൻ വെളിപ്പെടുത്തി.

 

വിനയന്റെ വാക്കുകൾ:

‘‘ഇന്നലെയും എറണാകുളം ലുലു മാൾ ഉൾപ്പടെ കേരളത്തിലെ നിരവധി തിയറ്ററുകളിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഷോകൾ ഹൗസ്ഫുൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ വലിയ താരമുല്യമൊന്നും ഇല്ലാതിരുന്ന യുവ നടൻ സിജു വിത്സൺ തകർത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വീകരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയണമെന്ന് തോന്നി.. നന്ദി..നന്ദി. ഇപ്പോൾ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്.

ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമ്മിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും, ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തിയറ്ററുകളിൽ ആവേശം നിറച്ച് ഇപ്പോഴും ഈ സിനിമ പ്രദർശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നൽകുന്നു. ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജൻ ചെറുപ്പക്കാരുണ്ടങ്കിൽ അവരോടു പറയട്ടെ, നിങ്ങൾ ഈയിടെ ആവേശത്തോടെ കയ്യടിച്ചു സ്വീകരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയും ആക്‌ഷൻ രംഗങ്ങളുടെ പെർഫക്‌ഷനും പത്തൊൻപതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീർച്ചയായും നിങ്ങൾ കാണണം..

നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബജറ്റിന്റെ അടുത്തു പോലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ബജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്. മുപ്പതും മുപ്പത്തിയഞ്ചു കോടിയും പ്രധാന ആർട്ടിസ്റ്റുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്നു ചർച്ച ചെയ്യപ്പെടുമ്പോൾ അതു പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്ക്രിപ്റ്റിനും മേക്കിങിനും കിട്ടിയ അംഗീകാരമായി ഞാൻ കാണുന്നു.

എന്നോടൊപ്പം സഹകരിച്ച മുഴുവൻ ക്രൂവിനും വിശിഷ്യ നിർമാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ..ഇതിലും ശക്തവും ടെക്നിക്കൽ പെർഫക്‌ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാൻ നിങ്ങളുടെ പ്രാർഥനയുംസ്നേഹവും ഉണ്ടാകണം. പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും മീഡിയകൾക്കും ഒരിക്കൽ കൂടി നന്ദി.’’

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe