തലശ്ശേരി: മലബാർ ക്യാൻസർ സെന്ററിലേക്ക് (MCC) എത്തുന്ന ദൂരദേശങ്ങളിൽ നിന്നുള്ള രോഗികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി, തലശ്ശേരി വഴി കടന്നുപോകുന്ന പ്രധാന ദീർഘദൂര ട്രെയിനുകൾക്കും വന്ദേഭാരത് എക്സ്പ്രസിനും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. കണ്ണൂർ ഡിസ്ട്രിക്ട് ക്യാൻസർ കൺട്രോൾ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ രോഗികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച ഭീമൻ ഹർജിയാണ് വടകര എം.പി ഷാഫി പറമ്പിലിന് സമർപ്പിച്ചത്.
ഇന്ത്യയിലെ തന്നെ പ്രമുഖ ക്യാൻസർ ചികിത്സാ കേന്ദ്രമായ കോടിയേരിയിലെ മലബാർ ക്യാൻസർ സെന്ററിനെ ആശ്രയിച്ച് ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് തലശ്ശേരിയിൽ എത്തുന്നത്. എന്നാൽ നാൽപതിലേറെ ദീർഘദൂര ട്രെയിനുകൾക്ക് നിലവിൽ തലശ്ശേരിയിൽ സ്റ്റോപ്പില്ല. ഇത് കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളും അവരുടെ സഹായത്തിനെത്തുന്നവരും കിലോമീറ്ററുകൾ അകലെയുള്ള മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി വേണം ആശുപത്രിയിലെത്താൻ. ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കുള്ള നിവേദനവും എം.പി മുഖേന സമർപ്പിച്ചിട്ടുണ്ട്.
മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ, കണ്ണൂർ ജില്ലാ ക്യാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡന്റ് നാരായണൻ പുതുക്കുടി, ജനറൽ സെക്രട്ടറി കെ.എം. ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.കെ. സുരേഷ്, ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധിക്ക് നിവേദനം കൈമാറിയത്. വിഷയം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുകൂല തീരുമാനം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി ഉറപ്പുനൽകി.
