കോഴിക്കോട്: പ്ലസ്വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിലെ 24398 വിദ്യാർഥികൾ പുറത്ത്. ഏകജാലകം വഴി പ്രവേശനം ലഭിച്ചത് 23840 വിദ്യാർഥികൾക്കാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആദ്യ അലോട്ട്മെന്റിനുശേഷം 7608 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. വിവിധ സംവരണ വിഭാഗങ്ങളിൽപെട്ടതാണ് ഇവയത്രയും.
മറ്റു ജില്ലകളിൽനിന്നുള്ള 4494 അടക്കം 48238 അപേക്ഷകരാണ് ജില്ലയിൽ ഉള്ളത്. ഭിന്നശേഷിക്കാരുടേതുൾപ്പെടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലുള്ള സീറ്റുകളാവട്ടെ 31448ഉം. സീറ്റുകളുടെ എണ്ണത്തേക്കാൾ 16,790 അപേക്ഷകർ കൂടുതലാണ് ജില്ലയിൽ. അതേസമയം, സർക്കാർ കണക്കനുസരിച്ച് അൺ എയ്ഡഡ് സ്കുളുകളിലെ സീറ്റുകൾ ഉൾപ്പെടെ 43142 സീറ്റുകളുണ്ട് പ്ലസ് വണ്ണിന്. ഇതുകൂടി പരിഗണിച്ചാലും നിലവിലെ അപേക്ഷകരുടെ എണ്ണത്തേക്കാൾ 5096 സീറ്റുകളുടെ കുറവുണ്ട്.
ജനറൽ വിഭാഗത്തിൽ 15645 സീറ്റുകളുള്ളതിൽ മുഴുവൻ സീറ്റുകളിലേക്കും ഒന്നാം അലോട്ട്മെന്റിൽ പ്രവേശനമായിട്ടുണ്ട്. 1381 സംവരണ സീറ്റുകളിൽ പൂർണമായും 1447 ഈഴവ/തിയ്യ സംവരണ സീറ്റുകളിൽ ഒരെണ്ണമൊഴികെ എല്ലാറ്റിലും അലോട്ട്മെന്റ് ആയിട്ടുണ്ട്.
എന്നാൽ, എൽ.സി/ആംഗ്ലോ ഇന്ത്യൻ സംവരണ സീറ്റുകളിൽ 576ൽ 95 എണ്ണത്തിലാണ് അലോട്ട്മെന്റ് ആയത് -ഒഴിവ് 481. 4619 എസ്.സി സംവരണ സീറ്റുകളിൽ 2526 എണ്ണത്തിലാണ് അലോട്ട്മെന്റ് നടന്നത്. 2093 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. എസ്.ടി സംവരണ സീറ്റുകളിലാകട്ടെ 3063 എണ്ണത്തിൽ 163ൽ മാത്രമാണ് അലോട്ട്മെന്റ്.
ഒഴിവുള്ളത് 2901 സീറ്റുകൾ. ക്രിസ്ത്യൻ ഒ.ബി.സി സീറ്റുകളിൽ 187ഉം ഹിന്ദു ഒ.ബി.സി സീറ്റുകളിൽ 14ഉം ഒഴിവുകൾ നിലവിലുണ്ട്. ഭിന്നശേഷി, കാഴ്ചപരിമിതി വിദ്യർഥികൾക്കുള്ള സംവരണ സീറ്റുകളിലും യഥാക്രമം 310, 91 വീതം ഒഴിവുകളുണ്ട്. സ്പോർട്സ് ക്വാട്ടയിൽ 38 സീറ്റുകളാണ് നിലവിൽ ഒഴിവുള്ളത്. രണ്ടാം അലോട്ട്മെന്റ് 10നും മൂന്നാം അലോട്ട്മെന്റ് 16നുമാണ്. അതുകൂടി കഴിയുന്നതോടെ മാത്രമേ എത്രത്തോളം വിദ്യാർഥികൾ പുറത്താകുമെന്ന് വ്യക്തമാകൂ.