കോട്ടയം: ഹയർസെക്കൻഡറി രണ്ടാംവർഷ ഫിസിക്സ് പരീക്ഷ കുട്ടികളെ വലച്ചു. മോഡൽ പരീക്ഷയിൽനിന്ന് വ്യത്യസ്തമായ രീതിയിലുള്ള ചോദ്യങ്ങൾ പൊതുപരീക്ഷയിൽ ചോദിച്ചത് കുട്ടികൾക്ക് ആശയകുഴപ്പം ഉണ്ടാക്കി. 1, 4, 8, 11 ചോദ്യങ്ങൾ സങ്കീർണമായിരുന്നുവെന്ന് അധ്യാപകരും കുട്ടികളും പറയുന്നു.
യൂണിറ്റ്തലത്തിൽ നിഷ്കർഷിച്ചിട്ടുള്ള വെയ്റ്റേജ് പ്രകാരമല്ല ചോദ്യപേപ്പർ എന്ന് അധ്യാപകരും അഭിപ്രായപ്പെട്ടു. ചോദ്യങ്ങൾ ഏറെയും എൻട്രൻസ് മാതൃകയിലുള്ളവ ആയിരുന്നു. ഒബ്ജക്ടീവ് ചോദ്യങ്ങളിലൂടെ കുട്ടികളുടെ ഓർമ്മക്തി വിലയിരുത്തുന്നതിനുപകരം, പ്രായോഗിക പരിജ്ഞാനമാണ് വിലയിരുത്തിയിരിക്കുന്നത്. ചോദ്യഘടനാ മാറ്റത്തെ കുറിച്ച് മുൻപ് നടന്ന അധ്യാപക പരിശീലനവേളയിൽ അറിയിപ്പ് നല്കിയിട്ടില്ലായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. നഴ്സിങ്, എൻജിനീയറിങ് പ്രവേശനത്തിന് ഹയർസെക്കൻഡറിയിലെ രണ്ടാംവർഷ ഫിസിക്സിന്റെ മാർക്ക് കൂടി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് ഇടുന്നത്.