വടകര : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 908 ഗ്രാം (113.5 പവൻ) പണയ സ്വർണം കൂടി അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് തിരുപ്പൂരിലെ സി എസ് ബി ബാങ്കിന്റെ രണ്ട് ശാഖകളിൽ നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെത്തിയത്
26.24 കിലോ സ്വർണമാണ് വടകര ശാഖയിൽ നിന്ന് ബാങ്ക് മാനേജറായിരുന്ന മധ ജയകുമാർ തട്ടിയെടുത്തത്. ഈ കേസിൽ ഇത് വരെ 17.8 കിലോ സ്വർണം അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. കേസിൽ റിമാൻഡിൽ കഴിയുന്ന മധ ജയകുമാറിന്റെ സുഹൃത്ത് കാർത്തിക്കിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കാർത്തിക്കിനൊപ്പം നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെത്തിയത്.
മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങിനെന്ന് പൊലീസ് കണ്ടെത്തി. 26 കിലോ സ്വർണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത്.
സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയം വെച്ച 26 കിലോ സ്വർണമാണ് ബാങ്ക് മാനേജർ കൂടിയായ പ്രതി കവർന്നത്. 40 കോടിയോളം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വർണ പണയത്തിൽ വായ്പയെടുത്തത്. പ്രതി മധ ജയകുമാർ പകരം വെച്ച 26 കിലോ വ്യാജ സ്വർണം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മധ ജയകുമാറിന് തമിഴ്നാട്ടിൽ ഹോട്ടൽ കെട്ടിടമുണ്ടെന്ന് പൊലീസ് കണ്ടെത്തി.