തിരുവനന്തപുരം: ബിരുദ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും കോളേജ് അധികൃതർ സത്യവാങ്മൂലം വാങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷിതാക്കളും സത്യവാങ്മൂലത്തിൽ ഒപ്പിടണം. കോളേജിലെ സീനിയർ വിദ്യാർത്ഥികളും സത്യവാങ്മൂലം നൽകണം. ലഹരിവിരുദ്ധ പ്രചാരണത്തിന് സമൂഹമാദ്ധ്യമ കാമ്പെയിൻ നടത്തും. പോസ്റ്ററുകൾ, കാർട്ടൂണുകൾ, ട്രോളുകൾ, റീൽസ്, വീഡിയോ എന്നിവ സമൂഹ മാദ്ധ്യമം വഴി പ്രചരിപ്പിക്കും. നോ ടു ഡ്രഗ്‌സ് എന്ന പേരിൽ വെബ്സൈറ്റ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളുണ്ടാക്കും. എക്‌സൈസിന്റെ സഹായത്തോടെ എല്ലാ ക്യാമ്പസിലും വിമുക്തി ക്ലബ് സ്ഥാപിക്കും.
ഹോസ്റ്റലുകളിൽ വാർഡൻ അദ്ധ്യക്ഷനായി ലഹരിവിരുദ്ധ ക്ലബുകൾ രൂപീകരിക്കും. 26ന് രാവിലെ 9.30ന് സർവകലാശാലകളിലും കോളേജുകളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. വൈകിട്ട് 3.30ന് വിമൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കർമ്മപദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ കലാലയങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമാവും. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ‘ബോധപൂർണ്ണിമ’ എന്ന പേരിൽ സംസ്ഥാനതല കർമ്മപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എൻജി. എൻട്രൻസ് റാങ്ക് ലിസ്റ്റ്
2 ദിവസത്തിനകം
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സാധാരണ ഗതിയിൽ മുൻവർഷങ്ങളിൽ ഇതേസമയത്താണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളതെന്നും വൈകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.