ബെംഗളൂരു: നഗരത്തിൽ വാടകയ്ക്ക് എടുത്ത മുറിയിൽ കോളജ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ആചാര്യ കോളജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ(21)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാളാണ് കൊലപാതകത്തിനു പിന്നിലെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
രാവിലെ 9:30 ഓടെയാണ് ഇരുവരും വാടക മുറിയിലെത്തിയത്. രാത്രിവരെ ഇരുവരും ഒപ്പം താമസിച്ചു. തുടർന്ന് മുറി പുറത്തുനിന്നു പൂട്ടി പ്രേംവർധൻ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രേമിനെ കുറിച്ച് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം അയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
