കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഒന്നാം പ്രതി സഫ്‌നയുടെ പങ്കിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. സഫ്‌ന അടക്കമുള്ള സംഘം മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇന്നലെയായിരുന്നു കൊച്ചിയിൽ നടുക്കുന്ന സംഭവമുണ്ടായത്. ഭിന്നശേഷിക്കാരനായ യുവാവിനെ നാലംഗ സംഘം ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ കൂട്ട് പ്രതികൾ അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അമൽ ദേവ്. പ്രതികൾ ഇയാളുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ നാല് പ്രതികളെയും കടവന്ത്ര പൊലീസ് പിടികൂടി. സംസാര ശേഷിയില്ലാത്ത ആളാണ് കൊല്ലം സ്വദേശിയായ അമൽ ദേവ്.
