അലനല്ലൂർ: മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോകരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ചു. മേയ് ആദ്യ വാരത്തിലാണ് കോട്ടപ്പള്ളയിലെ ക്ലിനിക്കിലെ ജീവനക്കാർക്കും നാട്ടുകാർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് നിരവധി പ്രവർത്തനങ്ങളാണ് അലനല്ലൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ പ്രവർത്തകരും നടത്തിവരുന്നത്.
വിവിധ കിണറുകളിലെ കുടിവെള്ളം പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഒരു കിണറിലെ വെള്ളം പോസിറ്റീവ് ആയി കണ്ടെത്തി. ഇതിലെ വെള്ളം ഉപയോഗിച്ച് ഉണ്ടാക്കിയ ശീതളപാനീയങ്ങൾ കുടിച്ചവർക്കാണ് കൂടുതൽ രോഗം ബാധിച്ചത്. ഈ വെള്ളം ഉപയോഗിച്ചുള്ള ശീതളപാനീയ വിൽപന ആരോഗ്യ വകുപ്പ് തടഞ്ഞിരുന്നു. കോട്ടപ്പള്ളയിലെ ഒരു മദ്റസയിൽ ഈ വെള്ളം കുടിച്ച കുട്ടികൾ നിരീക്ഷണത്തിലായിരുന്നു. ഒരു മാസം മുമ്പ് അടച്ച മദ്റസയിലെ 18 കുട്ടികൾക്ക് പിന്നീട് മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തു.
എല്ലാ ദിവസങ്ങളിലും പരിസരത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്ത് വരികയാണ്. എടത്തനാട്ടുകരയിലെ എല്ലാ സ്കൂളുകളിലും ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം എടുക്കുന്ന കിണറുകളിലെ ജലവും പരിശോധനക്ക് എടുത്തിരുന്നു. ഇടക്കിടെ ഹോട്ടലുകളിലും ബേക്കറികളിലും കൂൾബാറുകളിലും പരിശോധന നടക്കുന്നുണ്ട്.