മാരാരിക്കുളം: മത്സ്യബന്ധനത്തിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. എഞ്ചിനും ഉപകരണങ്ങൾക്കും കേടുപാട് പറ്റി. ബുധനാഴ്ച പുലർച്ചെ 3.30ന് മത്സ്യബന്ധനത്തിന് പോയ
ആന്റണി കാരക്കാട്ടിന്റെ പത്രോസ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. കെ.പി ആന്റണി, കെ.പി വിൻസന്റ്, മാർട്ടിൻ, ഷാജി, ബെന്നി പൊന്നാട്ട്, ആന്റണി കാരക്കാട്ട് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെട്ടികാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളം, വല, രണ്ട് എഞ്ചിൻ,എക്കോ സൗണ്ടർ, കാമറ മറ്റ് ഉപകരണങ്ങൾ എന്നിവക്കും കേടുപാടുണ്ടായി. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായി വള്ളം ഉടമ ആന്റണി കാരക്കാട്ട് പറഞ്ഞു.
അപകടത്തിൽപ്പെട്ടവർക്കും ഉപകരണങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് പ്രസിഡന്റ് ഇ.വി രാജു ആവശ്യപ്പെട്ടു.