കൽപറ്റ: മേലധികാരിയിൽ നിന്നുള്ള പീഡനത്തിനെതിരെ പരാതി നൽകിയതിന്റെ പേരിൽ വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയെന്നൈ ഗെസ്റ്റ് ഹൗസ് ജീവനക്കാരിയുടെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം റദ്ദാക്കി.
വയനാട് ഗസ്റ്റ് ഹൗസിൽ തന്നെ ജീവനക്കാരിയെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ടൂറിസം ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വയനാട് സ്വദേശിനിയായ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥക്കാണ് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പീഡന പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനാൽ കമീഷൻ ഇടപെട്ടില്ല. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ജീവനക്കാരുടെ കുറവുള്ളതുകൊണ്ടാണ് പരാതിക്കാരിയെ വയനാട് നിന്നും കോഴിക്കോട്ടേക്ക് മാറ്റിയതെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ ഇത് സർവിസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരിക്ക് പകരം ദിവസവേതനാടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി ഗസ്റ്റ്ഹൗസിൽ നിയമിതയായ ജീവനക്കാരി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനന്റെ ഉത്തരവിലാണ് ജോലിയിൽ തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വർക്ക് അറേഞ്ച്മെന്റിൽ നിയമിച്ച എട്ട് ജീവനക്കാരെയും അവരുടെ ഓഫിസുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.