തിരുവനന്തപുരം: മരം ചീഞ്ഞുനശിക്കാൻ കാരണമാകുന്ന ഫംഗസിനെ (ഫുൾവിഫോംസ് സിയമെൻസിസ്) ഇന്ത്യയിൽ ആദ്യമായി തിരുവനന്തപുരത്ത് കണ്ടെത്തി. വഴുതക്കാട്ടെ സർക്കാർ വിമൻസ് കോളജ് കാമ്പസിൽ നിന്നാണ് വിനാശകാരിയായ ഈ ഫംഗസിനെ കണ്ടെത്തിയത്.
രണ്ട് ചാരക്കൊന്ന മരങ്ങളെ ഈ ഫംഗസ് ബാധിച്ചതായി കണ്ടെത്തി. ഇതിന് മുമ്പ് തായ്ലൻഡ്, സിംഗപ്പൂർ എന്നീ ദക്ഷിണ – കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രമാണ് ഈ ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്ത്യയിൽ ഈ ഫംഗസിനെ കണ്ടെത്തിയത് നഗരവൃക്ഷങ്ങളിലെ രോഗബാധ സാധ്യതയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വിമൻസ് കോളജിലെ ബോട്ടണി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ അപ്ലൈഡ് മൈക്കോളജി ആൻഡ് ലൈക്കനോളജിയിലെ അസോസിയേറ്റ് പ്രഫസർമാരായ ഡോ. എ. മനോജ് കുമാർ, ഡോ. എസ്. ശ്യാം കുമാർ, ഡോ. ജി.പി ഗായത്രി, പി.ജി വിദ്യാർഥിനികളായ ഗിരീഷ്മ കെ.ജി, ഗ്രീഷ്മ സതീഷ്, അപർണ എസ്. നായർ, ലക്ഷ്മി കൃഷ്ണ ആർ.കെ. എന്നിവർ അടങ്ങുന്ന ഗവേഷണ സംഘമാണ് ഈ പഠനം നടത്തിയത്. പഠനത്തിലെ വിശദാംശങ്ങൾ യുക്രെയ്ൻ ബൊട്ടാണിക്കൽ ജേണലിന്റെ ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
