ആലപ്പുഴ : കേരളത്തിൽ മരണനിരക്കു കുറയുന്നതു സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണമായെന്ന സൂചനയോടെ മന്ത്രി സജി ചെറിയാന്റെ പ്രസംഗം. ‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്. 80,90,95,100 വയസ്സുവരെയൊക്കെ ജീവിക്കുന്നവരുണ്ട്’– മന്ത്രി പറഞ്ഞു.
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ തുടങ്ങി സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം. 94 വയസ്സായ തന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് അമ്മയ്ക്കു പെൻഷനെന്നു ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.