ന്യൂഡൽഹി∙ പാക്കിസ്ഥാനിലും പാക്കിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിലുമായി 9 ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വളരെ കൃത്യതയോടെയാണ് നടപ്പാക്കിയതെന്നും ഒട്ടേറെ ഭീകരരെ ഇല്ലാതാക്കിയതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡൽഹിയിൽ നടന്ന നാഷനൽ ക്വാളിറ്റി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിച്ച ആയുധങ്ങളുടെ ഗുണനിലവാരം കൊണ്ടാണ് ‘ഓപ്പറേഷൻ സിന്ദൂർ’ വിജയിച്ചതെന്ന് പറഞ്ഞു. പ്രതിരോധ ഉപകരണങ്ങളുടെ അഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ട ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.
‘‘നമ്മൾ മറ്റു രാജ്യങ്ങളിൽനിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുകയാണെങ്കിൽ, അതിനർഥം നമ്മുടെ സുരക്ഷ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുക എന്നാണ്. ഇതു പരിഹരിക്കണം. പ്രതിരോധ ഉപകരണങ്ങളുടെ ഉൽപാദനത്തിനായി രാജ്യത്ത് ഇതിനകം ഫാക്ടറികളുണ്ട്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഗുണനിലവാരത്തിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി ആയുധ ഫാക്ടറികളുടെ സ്വകാര്യവൽക്കരണവും നമ്മൾ പരീക്ഷിച്ചു.’’– രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ വ്യവസായത്തിനായി ശക്തവും വിശ്വസനീയവുമായ ഒരു ബ്രാൻഡായാണ് ഇന്ത്യയെ ഇപ്പോൾ പടത്തുയർത്തുന്നത്. ലോക രാജ്യങ്ങളാകെ ‘ബ്രാൻഡ് ഇന്ത്യ’യെ സമീപിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.