തിരുവനന്തപുരം: കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് റോഡ് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും മാറ്റം വരണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന റോഡ് നിർമാണ രീതികൾ സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
മഴയത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനു തടസമുണ്ട്. കേരളത്തില്‍ മിക്ക മാസങ്ങളിലും മഴയാണ്. പുതിയ രീതിയിലാണ് മഴ പെയ്യുന്നത്. ചെറിയ സമയത്ത് കൂടുതൽ മഴ ലഭിക്കുന്നു. ഒരാഴ്ച പെയ്യേണ്ട മഴ പെട്ടെന്നു പെയ്യുകയാണ്. മണ്ണിൽ താഴാതെ ഈ മഴ റോഡുകളിലേക്കാണ് എത്തുന്നത്. ഓടകൾക്ക് ഈ വെള്ളത്തെ താങ്ങാൻ കഴിയുന്നില്ല. ഇക്കാര്യം പ്രത്യേകം പരിശോധിക്കും.
പ്രകൃതിക്കു മാറ്റം വരുമ്പോഴും പഴയ രീതിയിലാണ് നിർമാണവും അറ്റകുറ്റപ്പണിയും മുന്നോട്ടു പോകുന്നത്. റോഡുകൾ തകരുന്നതിനു കാലാവസ്ഥ ഒരു കാരണം മാത്രമാണ്. മറ്റു കാരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. വിട്ടുവീഴ്ച ചെയ്താൽ 12 മാസം മഴ പെയ്തില്ലെങ്കിലും റോഡുകളെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.