മഴ അവധി ഇന്നും തുടരും, രണ്ട് ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് നിയന്ത്രിത അവധി

news image
Oct 5, 2023, 2:56 am GMT+0000 payyolionline.in

തിരുവനന്തപുരം: കനത്ത മഴ പെയ്ത തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് ഇന്നും അവധി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലാണ് രണ്ട് ജില്ലകളിലെ വിവധ സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്ന് ഈ സ്കൂളുകൾ പ്രവർത്തിക്കില്ല. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു പി എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ പി എസ്., കിളിരൂർ എസ് എൻ ഡി പി എച്ച് എസ് എസ് എന്നീ സ്‌കൂളുകൾക്കാണ് വ്യാഴാഴ്ച (2023 ഒക്‌ടോബർ 5) അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുള്ളത്.

 

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ചുരുക്കമിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 05-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 05-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe