മലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ആണ് മരിച്ചത്. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ പറയുന്നു.