കൽപ്പറ്റ: മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ രാത്രി 7 ആടുകളെക്കൂടി കടുവ കൊന്നു. കഴിഞ്ഞദിവസം അപ്പാട് യൂക്കാലിക്കവലയിൽ രണ്ട് ആടുകളെ കടുവ കൊന്നിരുന്നു.
ആഴ്‌ചകളായി കൃഷ്‌ണഗിരി മേഖലയിൽ ഭീതിപടർത്തുന്ന കടുവയാണ് മൂന്നാനക്കുഴിയിലും എത്തിയതെന്നാണ് കരുതുന്നത്. വ്യാഴം രാത്രി മൂന്നാനക്കുഴി കൽപ്പന ഭാഗത്ത് കടുവയെ കണ്ടിരുന്നു. ഇരുപതോളം ആടുകളുള്ള അടച്ചുറപ്പും കമ്പിവലയുമുള്ള ഇരുമ്പുകൂട്ടിൽ കയറിയാണ് കടുവ വിളയാടിയത്.
കൂടിന്റെ ചാരിവച്ച വാതിലിനിടയിലൂടെയാണ് അകത്തുകടന്നത്. വനം വകുപ്പും പൊലീസും സ്ഥലത്ത് തെരച്ചിൽ നടത്തി. ഇതിനിടെ കാപ്പിക്കുന്നിൽ വൈകീട്ട് കടുവയെ കണ്ടെന്ന വിവരത്തെ തുടർന്ന് അവിടെയും തെരഞ്ഞു. മേഖലയിൽ കടുവയുടെ ആക്രമണത്തിൽ ഇതുവരെ ചത്ത ആടുകളുടെ എണ്ണം പതിനൊന്നായി. ഏഴെണ്ണത്തിന് മാരകമായ പരിക്കുമുണ്ട്. ആടുകളെയും കാട്ടുപന്നികളെയും മാത്രമാണ് കടുവ ആക്രമിച്ചിട്ടുള്ളത്. യൂക്കാലിക്കവലയിൽ കൂട് സ്ഥാപിക്കാനും തീരുമാനമായി.