തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഭീകരമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങളെയാകെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സ്ഫോടനത്തിൽ പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ അതോറിറ്റി എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിവേഗ രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്. പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും വിലയിരുത്താനുമായി പ്രത്യേക മോണിറ്ററിംഗ് സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ മതിയായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
മുണ്ടത്തിക്കോട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. നാടിനെ നടുക്കിയ ഈ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളിൽ രക്ഷാപ്രവർത്തനവും ചികിത്സാ നടപടികളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചീഫ് സെക്രട്ടറി വിലയിരുത്തും.
