കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. പിടിവലിക്കിടെ താഴെ വീണ ഇവരെ തോളില്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ നഷ്ടമായത് 9 പവൻ
അതിനിടെ തിരുവനന്തപുരം വെള്ളറടയിൽ പൂട്ടിയിട്ട വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നു. ചെറിയകൊല്ല മുത്തുപറമ്പിൽ ഹൗസിൽ ആന്‍റണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വിദേശത്തായിരുന്ന മക്കള്‍ കൊണ്ടുവന്ന സാധനങ്ങള്‍ ബന്ധു ഗൃഹങ്ങളില്‍ എത്തിക്കുന്നതിനായി കുടുംബമായി പോയ സംഘം മടങ്ങി വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങൾ, വെള്ളി അരഞ്ഞാണം, വിദേശത്തു നിന്ന് കൊണ്ടുവന്ന പെര്‍ഫ്യൂം അടക്കമുള്ള സാധനങ്ങള്‍ കവര്‍ന്നു. വീട്ടിലുണ്ടായിരുന്ന അലമാരകളെല്ലാം കുത്തി തുറന്ന് തകര്‍ത്ത നിലയിലായിരുന്നു. വീട്ടില്‍ തന്നെ ഉണ്ടായിരുന്ന ബാഗിലാണ് മോഷ്ടാക്കള്‍ സാധനം നിറച്ച് കടന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകിയതോടെ വെള്ളറട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ ഉച്ചയോടെ ഫിംഗര്‍പ്രിന്‍റ് വിദഗ്ധരും ഡോഗ്‌സ്‌കോഡും അടക്കമുള്ള സംഘം ആന്റണിയുടെ വീട്ടിലെത്തി വിശദമായ പരിശോധനകളും തെളിവെടുപ്പും നടത്തി.
മോഷ്ടാക്കള്‍ അലമാര തകര്‍ത്ത ശേഷം ഉപേക്ഷിച്ച താക്കോല്‍ കൂട്ടത്തില്‍ നിന്ന് മണം പിടിച്ച നായ സമീപത്തെ വീടിനു മുന്നിലൂടെ പുറത്തിറങ്ങി ഇടറോഡ് വഴി സഞ്ചരിച്ച് മടങ്ങി. ഇതോടെ സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എത്രയും പെട്ടെന്ന് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
