കീഴരിയൂർ: കശ്മീർ യാത്ര കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ കീഴരിയൂരിൽ തിരിച്ചെത്തിയ സംഘത്തിന്റെ നടുക്കം വിട്ടുമാറുന്നില്ല. 50 പേർ അടങ്ങുന്ന സംഘമാണ് യാത്രപോയത്. പെൻഷനേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു 11 ദിവസത്തെ യാത്ര. ഭീകരാക്രമണം നടന്ന പഹൽഗാം അടക്കമുളള സ്ഥലങ്ങൾ സന്ദർശിച്ച സംഘം ഈ മാസം 11നാണ് യാത്ര പുറപ്പെട്ടത്. കൊയിലാണ്ടിയിൽ നിന്നു പാലക്കാടും അവിടെ നിന്ന് ഹിമസാഗർ എക്സ്പ്രസിൽ കശ്മീരിലേക്കുമായിരുന്നു യാത്ര.
5 ദിവസം ശ്രീനഗറിൽ താമസിച്ച സംഘം അവിടെ നിന്നാണ് കശ്മീരിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശനം നടത്തിയത്. ഗുൽമാർഗ്, സോനാ മാർഗ്, പഹൽഗാം, ശ്രീനഗർ എന്നിവടങ്ങളെല്ലാം സന്ദർശിച്ചു. ഭീകരാക്രമണം നടന്ന പഹൽഗാം മലനിരകളാൽ മനോഹരമാണെന്നും ഐസ് വീണ് കിടക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്നതാണെന്നും യാത്രയിൽ പങ്കെടുത്ത റിട്ട. അധ്യാപകനായ ഇയ്യാല ലോൽ ശ്രീനിവാസൻ പറഞ്ഞു.
ടിവിയിലൂടെ ഭീകരാക്രമണ വാർത്ത കണ്ടപ്പോൾ മൂന്ന് ദിവസം മുൻപ് യാത്ര ചെയ്ത സ്ഥലത്ത് 26 പേർ മരിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് സംഘാഗംങ്ങൾ കേട്ടത്.