കോഴിക്കോട്: മൂല്യനിർണയത്തിലെ പിഴവുമൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിക്ക് 30 മാർക്ക് നഷ്ടമായ സംഭവത്തിൽ വഴിത്തിരിവ്. അതുൽ മഹാദേവിന് നഷ്ടമായ മാർക്ക് തിരികെ ലഭിച്ചു. പുതിയ മാർക്ക് ഉൾപ്പെടുത്തി സർട്ടിഫിക്കറ്റും ലഭിച്ചു. വാർത്തയെ തുടർന്ന് എച്ച്എസ്ഇ ജോയിന്റ് ഡയറക്ടർ അടിയന്തര ഇടപെടൽ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാർക്ക് തിരികെ ലഭിച്ചത്.
പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ച്ച മൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് 30 മാർക്ക് നഷ്ടമായിരുന്നു. ആകെ മാർക്ക് കൂട്ടിയെഴുതിയതിലുള്ള പിഴവാണ് ഇതിന് കാരണം. രണ്ടാമത്തെ മൂല്യനിർണയം നടത്തിയ ആളും തെറ്റ് ആവർത്തിച്ചു. 30 മാർക്ക് നഷ്ടപ്പെട്ടതോടെ ആഗ്രഹിച്ച കോളേജ് പ്രവേശനം ലഭിക്കാത്തതിന്റെ സങ്കടത്തിലായിരുന്നു അതുൽ. തുടർന്ന് എച്ച്എസ്ഇ ജോയിന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാർത്ഥി പരാതി നൽകുകയായിരുന്നു.
ഇരട്ട മൂല്യനിർണയം നടന്ന ഹിന്ദിക്കാണ് വിദ്യാർത്ഥിക്ക് മാർക്ക് നഷ്ടമായത്. ആദ്യ സെക്ഷനിൽ ലഭിച്ച 30 മാർക്കും രണ്ടാമത്തേതിൽ ലഭിച്ച 50 മാർക്കും കൂട്ടി 50 എന്ന് തന്നെ എഴുതി. രണ്ടാമത്തെ മൂല്യനിർണയത്തിലും തെറ്റ് ശ്രദ്ധയിൽ പെട്ടില്ല. 80ൽ 80ഉം നേടിയ വിദ്യാർത്ഥിക്ക് ലഭിച്ചത് 50 മാർക്ക് എന്ന് രേഖപ്പെടുത്തിയത്. പ്ലസ് വണ്ണിൽ ഹിന്ദിക്ക് അതുലിന് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. അതിനാൽ സംശയം തോന്നി ഉത്തരം കടലാസ് എടുപ്പിച്ചപ്പോഴാണ് വീഴ്ച കണ്ടെത്തിയത്.