ന്യൂഡൽഹി∙ ബിജെപിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ഡൽഹിയിലെ മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) കൺവൻഷൻ സെന്ററിൽ തുടക്കം. മെഗാ റോഡ് ഷോയ്ക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയത്. പട്ടേൽ ചൗക്കിൽ നിന്ന് ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്ന കൺവൻഷൻ സെന്റർ വരെ ഏകദേശം ഒരു കിലോമീറ്റർ റോഡ്‌ഷോ നടത്തി.
മുദ്ര്യാവാക്യം വിളികളുമായി ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു. വാഹനത്തിൽ നിന്ന് പ്രധാനമന്ത്രി പ്രവർത്തകരെ കൈവീശി കാണിച്ചു. പ്രധാനമന്ത്രിയുടെ കൂറ്റൻ കട്ടൗട്ടുകളും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളും ജി20യിൽ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിക്കുന്നതും വിവരിക്കുന്ന പോസ്റ്ററുകളും ബിജെപി പ്രവർത്തകർ റോഡരികിൽ സ്ഥാപിച്ചിരുന്നു. ചില സ്ഥലങ്ങളിൽ കലാകാരന്മാരുടെ പരിപാടികളും സംഘടിപ്പിച്ചു.
പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്രമന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക തലവൻമാരും ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 350 പാർട്ടി പ്രവർത്തകരും യോഗത്തിലുണ്ടാകും. യോഗത്തിന്റെ ഭാഗമായി ആറു തീമുകളിലായുള്ള മെഗാ എക്സിബിഷൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങൾ, ജെ.പി.നഡ്ഡയുടെ കാലാവധി നീട്ടുന്നത്, വരുന്ന നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാ പ്രശ്നങ്ങളും യോഗം പരിശോധിക്കും. ദേശീയ അധ്യക്ഷനെന്ന നിലയിൽ നഡ്ഡയുടെ മൂന്നു വർഷത്തെ കാലാവധി ഈ മാസം അവസാനിക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നഡ്ഡ തന്നെ പാർട്ടിയെ നയിക്കാനാണ് സാധ്യതയെന്നാണ് സൂചന.