കോട്ടയം : ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടക്കേസിൽ പൊലീസിനെതിരെ മരിച്ച യുവാക്കളുടെ ബന്ധുവായ മനു മാത്യു. കേസിൽ മൊഴി തയ്യാറാക്കിയത് പൊലീസ് ആണെന്നും രാഷ്ട്രീയ സ്വാധീനം കൊണ്ടാകാം ആദ്യ എഫ് ഐ ആറിൽ പൊലീസ് പിഴവു വരുത്തിയതെന്നും മനു മാത്യു പറഞ്ഞു. മരിച്ച യുവാക്കളെ ആശുപത്രിയിൽ കൊണ്ടുപോയത് മനു മാത്യു ആയിരുന്നു.
അപകടത്തിന് പിന്നാലെത്തന്നെ വാഹനം ഓടിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന് വ്യക്തമായിരുന്നു. പരിക്കേറ്റ യുവാക്കളെ മെഡിക്കൽ കോളജിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ആശുപത്രി സൂപ്രണ്ട് തന്നെ കാത്ത് നിന്നിരുന്നു. 45 വയസുള്ള അജ്ഞാതനായ വ്യക്തി ആയിരുന്നു വാഹനം ഓടിച്ചതെങ്കിൽ സൂപ്രണ്ട് കാത്തു നിൽക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് മനു ചോദിച്ചു.
അപകടം നടന്ന് മണിക്കൂറുകൾക്കകം ജോസ് കെ മാണിയുടെ മകന്റെ വാഹനം പൊലീസ് മാറ്റി. സ്റ്റേഷനിൽ എത്തിച്ച വാഹനം പൊലീസ് പടുത ഇട്ട് മൂടി. മരിച്ച യുവാക്കളുടെ വാഹനം മാറ്റിയത് പിറ്റേന്ന് മാത്രമാണ്. ആദ്യ എഫ്ഐആറിലെ പിഴവിന്റെ കാരണം പൊലീസ് പറഞ്ഞിട്ടില്ല. അറുപത് ദിവസങ്ങൾക്കകം പുതിയ റിപ്പോർട്ട് കോടതിയിൽ കൊടുക്കുമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത് എന്നും മനു മാത്യു പറഞ്ഞു.