കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ചയാൾക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
ദേവനന്ദൻ ഉൾപ്പെടെ 4 കെഎസ്‌യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെന്റിലേറ്ററിലാണ്. ഗുരുതരമായി പരുക്കേറ്റ ചിന്നുലക്ഷ്മി എന്ന പെൺകുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ഇരുവരുടെയും ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.
സിപിഐഎം അപകടത്തെ പോലും രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. വണ്ടി ഞങ്ങളുടെ തന്നെയാണ്. കെഎസ്യു പ്രവർത്തകർ പോയ വണ്ടിയാണ്. വണ്ടി നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ആള് തിരുവനന്തപുരത്തെ സിപിഐഎം നേതാവിന്റെ മകനാണ്. തന്റെ മകന്റെ കൂട്ടുകാരാണ്. അപകടം ദൗർഭാഗ്യകരമായ സംഭവമായിരുന്നു. ഇപ്പോൾ പ്രധാനം അപകടത്തിൽപ്പെട്ട പെൺകുട്ടികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്നതാണ്. മകനാണ് വാഹനമോടിച്ചതെന്നും വാഹനത്തിൽ നിന്ന് പണം പിടികൂടിയെന്നും അടക്കം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. അപകടത്തെ ഉപയോഗപ്പെടുത്തി തന്നെ വേട്ടയാടാൻ ശ്രമിക്കുന്നു. പരുക്കേറ്റ പെൺകുട്ടികളിൽ ഒരാളുടെ ഓപ്പറേഷൻ കഴിഞ്ഞു. ബന്ധുക്കളെ കുട്ടി തിരിച്ചറിഞ്ഞു. ആശ്വാസകരമായ വാർത്തകളാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത് – ബിന്ദു പറഞ്ഞു.
