ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ ഇതിഹാസതാരം സചിൻ തെണ്ടുൽക്കർക്ക് മേൽ സമ്മർദമുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് കേരള നേതൃത്വം. എക്സിലൂടെയാണ് അവർ ആരോപണം ഉന്നയിച്ചത്. മോദി, അമിത് ഷാ, ദ്രൗപതി മുർമ്മു എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളേക്കാൾ കൂടുതൽ ലൈക്ക് രാഹുലിനൊപ്പമുള്ള ചിത്രത്തിന് ലഭിച്ചതോടെയാണ് ഡിലീറ്റ് ചെയ്യാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനുമേൽ സമ്മർദമുണ്ടായതെന്നും കോൺഗ്രസ് ആരോപിക്കുന്നു.
മകൻ അർജുനിന്റെ വിവാഹം ക്ഷണിക്കുന്നതിനായി സചിൻ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിപ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെ 7.13ന് ഫോട്ടോ പോസ്റ്റ് ചെയ്തു. അമിത് ഷായെ കണ്ട് 8.18ന് ചിത്രം പോസ്റ്റ് ചെയ്തു. തുടർന്ന് ദ്രൗപതി മുർമ്മുവുമായി നടത്തിയ കൂടിക്കാഴ്ചക്കൊവിൽ 8.48ന് ചിത്രം പോസ്റ്റ് ചെയ്തു. പിന്നീട് രാഹുലിനെ കണ്ട് 9.22ഓടെ ചിത്രം പോസ്റ്റ് ചെയ്തു.
എന്നാൽ, മോദിക്കൊപ്പമുള്ള ചിത്രത്തിന് 133k ലൈക്ക് ലഭിച്ചപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിന് 230 k ലൈക്ക് കിട്ടി. അമിത് ഷാക്കും ദ്രൗപതി മുർമ്മിവിനൊപ്പമുള്ള ചിത്രത്തിനും രാഹുലിനൊപ്പമുള്ള ചിത്രത്തിന്റെ അത്ര ലൈക്ക് ലഭിച്ചില്ല. തുടർന്ന് ബി.ജെ.പി സമ്മർദം ചെലുത്തി രാഹുലിനൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നാണ് കോൺഗ്രസ് ആരോപണം. പിന്നീട് ആരുമറിയാതെ പുലർച്ചെ 12 മണിക്ക് ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
