പേരാമ്പ്ര: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയെ പിടികൂടി. ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ഷൈലേഷ് (58) ആണ് അറസ്റ്റിലായത്. പേരാമ്പ്ര സ്വദേശികൾ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
പരസ്യം നൽകി ആളുകളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുകയും പിന്നീട് ചെന്നൈ തൃച്ചിയിൽ വെച്ച് റിക്രൂട്ട്മെന്റ് നടത്തി വ്യാജ നിയമന ഉത്തരവ് നൽകുകയും വ്യാജ ട്രെയിനിങ് നൽകി വിശ്വസിപ്പിച്ച ശേഷം ഇതുവെച്ച് ഉദ്യോഗാർഥികളിൽനിന്നും വൻതോതിൽ പണം വാങ്ങുകയും ചെയ്തായിരുന്നു തട്ടിപ്പ്.
പരാതി ലഭിച്ചതിനെതുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇപ്പോൾ ഇയാൾ നാട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് ബാലുശ്ശേരി തുരുത്തിയാട്നിന്ന് പേരാമ്പ്ര പൊലീസ് പിടികൂടിയത്. തട്ടിപ്പ് പണമുപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്. പത്തോളം കാവൽ പട്ടികളുള്ളതിനാൽ പരാതിക്കാർക്ക് ഇയാളുടെ വീട്ടിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല.
പേരാമ്പ്ര എസ്.ഐ ജംഷിദിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.എം. സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ജോജോ, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.