തിരുവനന്തപുരം: ‘കെ സ്റ്റോർ’ ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീർഘ ദൂര യാത്രകൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ 2300ലധികം കടകൾ കേരളത്തിൽ കെ സ്റ്റോർ ആയിട്ടുണ്ട്. ഓണം കഴിയുമ്പോൾ 14000 റേഷൻ കടകളും ‘കെ സ്റ്റോർ’ ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
ആധാർ സേവനങ്ങൾ, പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സിഎസ്‍സി സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോർ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷൻ കടകൾ കെ- സ്റ്റോർ ആക്കുന്നത് വഴി മൂല്യവർധിത സേവനങ്ങളും, ഉത്പനങ്ങളും നൽകാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതൽ ശക്തമാകും.
ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ കെ-സ്റ്റോർ വലിയ ചലനം സൃഷ്ടിക്കും. 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ കെ-സ്റ്റോർ വഴി നടത്താൻ സാധിക്കും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിൻഡറും മിൽമ ഉൽപന്നങ്ങളും കെ-സ്റ്റോർ വഴി ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ മാണിയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുതിരകുളം ജയൻ അധ്യക്ഷത വഹിച്ചു.