‘ലക്കി ഭാസ്കർ’ മോഡലിൽ ബാങ്ക് തട്ടിപ്പ്: കസ്റ്റമേ‍ഴ്സിന്‍റെ കോടികൾ പിൻവലിച്ച് ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

news image
Jun 6, 2025, 6:54 am GMT+0000 payyolionline.in

സിനിമ സ്റ്റൈലിൽ ബാങ്ക് തട്ടിപ്പ് നടത്തിയ യുവതി പിടിയിലായി. രാജസ്ഥാനിലെ കോട്ട ഐസിഐസിഐ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജറായ സാക്ഷി ഗുപ്തയാണ് അറസ്റ്റിലായത്. ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്ന ഉപഭോക്താക്കളുടെ പണം അവരറിയാതെ പിൻവലിച്ച് ഓഹരിവിപണിയിൽ നിക്ഷേപിക്കുകയായിരുന്നു യുവതി. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തി വരുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. സഹോദരിയുടെ വിവാഹ ചടങ്ങിനിടെയാണ് സാക്ഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഏകദേശം നാലരക്കോടി രൂപയാണ്, നാല്പതിലധികം നിക്ഷേപകരുടെ നൂറ്റിപ്പത്ത് അക്കൗണ്ടുകളിൽ നിന്നായി സാക്ഷി അടിച്ചുമാറ്റിയത്. തുടർന്ന് ഈ പണമെല്ലാം, ഉയർന്ന ലാഭം പ്രതീക്ഷിച്ച് ഓഹരിവിപണിയിൽ നിക്ഷേപിച്ചു. എന്നാൽ, ഓഹരിയിൽ നിക്ഷേപിച്ച പണമെല്ലാം വിപണിയിൽ ഉണ്ടായ തകർച്ചയിൽ നഷ്ടപ്പെട്ടതോടെ ‘അടിച്ചു മാറ്റിയ’ പണം തിരികെ അക്കൗണ്ടുകളിൽ ഇടാനാകാതെ സാക്ഷി കുടുങ്ങുകയായിരുന്നു.

അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെടുന്നത് ഉപഭോക്താക്കൾ അറിയാതെ ഇരിക്കാൻ കൃത്യമായ പ്ലാൻ തയ്യാറാക്കിയാണ് സാക്ഷി തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ അറിയാതെ പണം മാറ്റാനായി ആദ്യം അവരുടെ മൊബൈൽ നമ്പറുകൾ അക്കൗണ്ടിൽ നിന്നും റിമൂവ് ചെയ്തിരുന്നു. ഇങ്ങനെ എസ്എംഎസ് വരുന്നത് സാക്ഷി തടഞ്ഞു. പകരം തന്‍റെ കുടുംബാംഗങ്ങളുടെ നമ്പറുകളാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ബന്ധിപ്പിച്ചത്.

പണം ആവശ്യപ്പെട്ട് ഒരു ഉപഭോക്താവി എത്തിയപ്പോ‍ഴാണ് സാക്ഷിയുടെ തട്ടിപ്പ് പുറത്താകുന്നത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം നഷ്ടപ്പെട്ടവർക്ക് തുക തിരിച്ചുനൽകുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞശേഷം നിരവധി നിക്ഷേപകരാണ് പണം പിൻവലിക്കാനായി ബാങ്കിലേക്ക് എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe